Saturday, February 12, 2022

കുഭമാസം വന്നു ചേന നടീൽ തുടങ്ങി

വീണ്ടും ഒരു കുഭമാസം കൂടി വന്നു ചേർന്നിരിക്കുന്നു . കുംഭമാസത്തിലെ വെളുത്ത വാവിൻ ദിവസമാണ് ചേന നടുന്നത് .ഇതിനു വേണ്ടി രണ്ടു മൂന്നു ദിവസം മുൻപു തന്നെ വിത്തു ചേന നടുവാൻ പാകത്തിൽ കഷണങ്ങളാക്കി ചാണകപ്പാലിൽ മുക്കി തണലത്തു വയ്ക്കും ... ഇത്തവണ കൃഷിപ്പണിയിൽ സഹായിക്കുന്ന ചന്ദ്രൻ ചേട്ടൻ ചാണകപ്പൊടി ഒരാഴ്ച മുൻപു തന്നെ ഒരു ടെമ്പോയിൽ കൊണ്ടുവന്നു ചേന നട്ട ശേഷം മുകളിൽ ഇടുന്നതിന് കുറെ കരിയിലയും കൊണ്ടുവന്നു കുഭമാസം ഒന്നാം തീയതി തന്നെ ചന്ദ്രൻ ചേട്ടനും മകനും എത്തി ചേന നട്ടു കൊണ്ടിരിക്കുന്നു ഇന്നലെ ഉച്ചകഴിഞ്ഞ് നല്ല ഒരു വേനൽ മഴ കിട്ടി .. അതു കൊണ്ട് കുഴികൾ എടുക്കുന്നത് എളുപ്പമായിരുന്നു 
ഏകദേശം രണ്ടടി ആരത്തിലും ആഴത്തിലും എടുത്ത കുഴിയിൽ ചേന കഷണം വച്ച് ചുറ്റും മുകളിലും മണ്ണിടുന്നു .തുടർന്ന്  അരക്കൊട്ട ചാണകപ്പൊടിയും അൽപ്പം എല്ലുപൊടിയും
ഇട്ടു തുടർന്ന് കരിയിലയും ഇട്ടു .... ഒരു ചേന നടുവാൻ 5 തവണ കുഴിയുടെ അടുത്തു ചെല്ലണമെന്നാണ് പ്രമാണം എന്ന് ചന്ദ്രൻ ചേട്ടൻ പറഞ്ഞു .... എന്തായാലും കുഭമാസത്തിലെ വെളുത്ത വാവിൻ ദിവസം നടുന്നതിന് കുറച്ചു ചേന മാറ്റി വച്ചിട്ടുണ്ട് 

Friday, January 28, 2022

ജൈവകൃഷിയുടെ ഫലങ്ങൾ

2021  ജൈവ കൃഷിയെ സംബന്ധിച്ചു വളരെ നല്ല വര്ഷം ആയിരുന്നു . ഓഫീസിൽ പോകുന്നതിനു മുന്പായി അല്പസമയം കിട്ടുന്നത് കൃഷി വേണ്ടി നീക്കി വച്ചു . കൂടാതെ ചന്ദ്രൻ ചേട്ടൻ കൃഷിചെയ്‌യുന്നതിന്  വളരെ ഏറെ സഹായിച്ചു . ചേന നടുന്നതിനും കാപ്പ നടുന്നത്തിനും മഞ്ഞൾ , ഇഞ്ചി ഇവയുടെ കൃഷിയിലും ചന്ദ്രൻ ചേട്ടൻ ജോലി ചെയ്തു . റബര് വെട്ടി അതിനു പകരം ജൈവ പുരയിട കൃഷിയിലേക്ക് തിരിഞ്ഞത് നല്ല തീരുമാനം ആണെന്ന് തെളിഞ്ഞു .  അല്പം ചേനയും , ചേമ്പും , കാച്ചിലും ഒക്കെ കൊതിക്കു വിപണിയിൽ നിന്നും വാങ്ങാതെ കഴിക്കാമല്ലോ . 

Thursday, January 30, 2020

അങ്ങാടിക്കുരുവിയെ കണ്ടപ്പോൾ

ഏറെ നാളുകൾക്ക് ശേഷമാണ് ഒരു അങ്ങാടിക്കുരുവിയെ കാണുന്നത് .കില ഇറ്റി സിയിലെ ബസ്സും പ്രതീക്ഷിച്ച് കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു അങ്ങാടിക്കുരുവി  മുന്നിൽ വന്നു പെട്ടത് .സ്റ്റാൻഡിലെ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള തുരുമ്പിച്ച റ്റി വി സ്റ്റാൻഡിന്റെ മുകളിലും അടിയിലുമായി എന്തോ തിരഞ്ഞുകൊണ്ട് അത് പാറി നടന്നു . പറ്റിപ്പിടിച്ച മാറാലകൾ ചുണ്ടുകൊണ്ട് വകഞ്ഞു മാറ്റുന്നു .ഒരു കൂടു കൂട്ടാനുള്ള സ്ഥാനം നോക്കുകയാകാം . ചണച്ചാക്കുകൾക്ക് പകരം ഇഴയടുപ്പമുള്ള പ്ലാസ്റ്റിക്ക് ചാക്കുകൾ വന്നതും മനുഷ്യന്റെ ഉള്ളിലെ കാരുണ്യം വറ്റിയതും , പലചരക്കുകടകൾ വേരറ്റുപോയി സൂപ്പർമാർക്കറ്റുകൾ വന്നതുമെല്ലാം അങ്ങാടിക്കുരുവികളെ അങ്ങാടികളിൽ അപൂർവ്വ കാഴ്ചയാക്കിയിട്ടുണ്ട് .ഡേറ്റായുടെ യും കമ്മ്യൂണിക്കേഷന്റെയുംമാസ്മരിക ലോകത്തേക്ക് നമ്മെ  കൈ പിടിച്ചുയർത്തിയ മൊബൈൽ ടവറുകൾ പ്രസരിപ്പിക്കുന്ന വികിരണങ്ങളും അങ്ങാടിക്കുരുവിയുടെ മുട്ടകളെ ചീമുട്ടകളാക്കിയതായി സംശയമുണ്ട് .എന്തായാലും ഞാൻ കണ്ട അങ്ങാടിക്കുരുവി ക്ഷീണിതനാണ്  അങ്ങാടിയിലെ മനുഷ്യരേപ്പോലെ

Saturday, September 14, 2019

പള്ളിയിൽ കുടുങ്ങിയ ആനറാഞ്ചി

പള്ളിയിൽ എത്തി മുകളിലേക്ക് നോക്കിയപ്പോൾ പരിചിതനായ ഒരു പക്ഷി അവിടെ പാറിക്കളിക്കുന്നു. ഒരു സുന്ദരനായ ആന റാഞ്ചി . രണ്ടായി വളഞ്ഞ വാലും തിളങ്ങുന്ന കറുപ്പു നിറവും മേൽക്കൂരയിലെ കുറുകെയുള്ള തൂണുകളിൽ ഇടയ്ക്ക് ഇരുന്നും പിന്നെ പറന്നും നീങ്ങുകയാണത് .പള്ളിയിലെ കുട്ടികളടക്കം മിക്കപേരും ആനറാഞ്ചിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചെറു പ്രാണികളേയും അവന് കിട്ടുന്നുണ്ട് .അവയെ ശാപ്പിട്ടശേഷമുള്ള ചിറകുകൾ താഴേക്ക് പൊഴിച്ചു കളയുന്നുമുണ്ട് .എന്തായാലും ആനറാഞ്ചി പ്രാർത്ഥിക്കുന്നവനായി വന്നതാ കില്ല .എങ്ങനെയോ പെട്ടു പോയതാണ് .അവിടെ നിന്നും പുറത്തേക്ക് ഇറങ്ങുവാനുള്ള വഴി തിരയുകയാണവൻ .പുറത്തേക്ക്.... പ്രകൃതിയിലേക്ക്.... സ്വാതന്ത്ര്യത്തിലേക്ക്

Wednesday, August 29, 2018

കാള കിടക്കും കയറോടും!!!

കാള കിടക്കും കയറോടും എന്നാ പഴമൊഴി മത്തനേയും വള്ളിയും ആണ് സൂചിപിക്കുന്നത് . മത്തന്‍ കൃഷി എല്ലാ വര്‍ഷവും ചെയ്യും എങ്കിലും ഫലം കിട്ടുന്നത് ചുരുക്കമാണ് . ഇല തോരന്‍ വക്കുവാന്‍ എടുക്കുകയാണ് ചെയുന്നത് . ഞങ്ങള്‍ ഇവിടെ വസ്തു വാങ്ങിയ സമയത്ത് പറമ്പില്‍ ധാരാളം മത്തങ്ങാ കായ്ച്ചു കിടന്നിരുന്നു . വലിയ മഞ്ഞ കായകള്‍ . പിന്നീടു എന്തുകൊണ്ടോ കായകള്‍ അധികം പിടിച്ചില്ല . ഫെബ്രുവരി മാസത്തോടെ ഒരു തടം എടുത്തു മത്തന്‍ നട്ടു. എന്നാല്‍ അതിനു വലിയ വളര്‍ച്ച ഒന്നും കണ്ടില്ല .ചൂട് സമയത്ത് കുറച്ചു വെള്ളം ഒഴിച്ചു . പിന്നീട് മഴ പെയ്തു കഴിഞ്ഞപ്പോള്‍ അല്പം നന്നായി വളരുവാന്‍ തുടങ്ങി . ആദ്യം ഉണ്ടായ കായകള്‍ ഒക്കെ കായീച്ച കുത്തി കളഞ്ഞു . ഒരു ആഴ്ച മുന്‍പ് പ്രളയം കഴിഞ്ഞു ചെല്ലുമ്പോള്‍ അതാ രണ്ടു കായകള്‍ ഉണ്ടായി വരുന്നു . അവയെ കണ്ടപ്പോള്‍ തന്നെ ആനന്ദം തോന്നി . കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഉള്ള ആനന്ദം . കായീച്ച കുത്താതെ രണ്ടു കായ എങ്കിലും കിട്ടിയല്ലോ . നോനമോനെയും കിങ്ങിനയെയും , അപ്പുറത്തെ ഗര്‍വിനെയും വിളിച്ചു കാണിച്ചു . ലീനയെയും വിളിച്ചു കാണിച്ചു . ദൈവം തന്ന മത്തനാണ് എന്ന് സന്തോഷത്തോടെ പറഞ്ഞു . എല്ലാം ഫലം ആയി കിട്ടണം എങ്കില്‍ ദൈവം വിചാരിക്കണമല്ലോ

Saturday, August 4, 2018

പക്ഷിനിരീക്ഷണം പുതിയ ഹോബി

 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പക്ഷികളെ നിരീക്ഷിക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു. ഇന്ദുചൂഢന്റെ കേരളത്തിലെ  പക്ഷികൾ വായിക്കുവാൻ തുടങ്ങിയതും , ജമാൽ ആറയുടെ പക്ഷി നിരീക്ഷണം വായിച്ചതും പ്രചോദനമായി . കൈവശമുള്ള ബൈനോക്കുലറും , പക്ഷി നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നു. ഒരു നോട്ടുബുക്കും പേനയും കൂടി കൈവശം കരുതും പത്തു മിനിട്ട് സമയം വീതം രാവിലെയും വൈകിട്ടും പക്ഷി നിരീക്ഷണത്തിന് ക്രമീകരിക്കും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഫീൽഡ് ഗൈഡ് ഉപയോഗിച്ചാണ് പക്ഷികളെ തിരിച്ചറിയുന്നത് .പക്ഷികളേപ്പറ്റിയുള്ള ബാലരമ ഡൈജസ്റ്റും നിരീക്ഷണത്തിന് സഹായിക്കുന്നു

Wednesday, March 7, 2018

കപ്പ ഉണക്കുന്നതിലെ കൂട്ടായ്മ






റബ്ബർ വെട്ടിമാറ്റിയ പറമ്പിൽ കപ്പ ഇട്ടിരുന്നു .അത് പറിക്കുവാൻ പാകമായി .ഇപ്പോൾ കപ്പയ്ക്ക് വില വളരെ കുറവായതുകൊണ്ട് കുറച്ചു കപ്പ ഉണക്കു കപ്പയാക്കുവാൻ തീരുമാനിച്ചു . പറന്തലിലെ പപ്പയും മമ്മിയും സഹായിക്കാമെന്നേറ്റു .വൈകുന്നേരം പപ്പയും മമ്മിയും ഞാനും ലീനയും കുഞ്ഞുങ്ങളുമെല്ലാം ചേർന്ന് കപ്പ പറിച്ചിട്ടു. തുടർന്ന് വെളുപ്പിനെ 5 മണി മുതൽ കപ്പ പൊളിച്ചു തുടങ്ങി.പൊളിച്ച കപ്പ അരിഞ്ഞ് ഉണക്കുവാനിട്ടു .കപ്പ പറിച്ചപ്പോൾ കിട്ടിയ ഇളം കമ്പും , ഇലയും ,പൊളിച്ചപ്പോൾ കിട്ടിയ തൊലിയും  പശുവുള്ള അയൽക്കാരായ ജോണിച്ചായന്റെ ഭാര്യയ്ക്കും ,രാജൻ ചേട്ടനും കൊടുത്തു .  ജോണിച്ചായന്റെ ഭാര്യ കപ്പ പൊളിക്കുവാൻ സഹായിച്ചു. അങ്ങനെ അയൽക്കാരും സ്വന്തക്കാരും എല്ലാവരും ഒത്തുചേർന്ന് തങ്ങളുടെ സമയവും അദ്ധ്വാനവും പങ്കുവച്ചപ്പോൾ കപ്പ അരിഞ്ഞ് ഉണക്കൽ ആഹ്ലാദകരമായ ഒരു കൂട്ടായ്മയായി മാറി ...... നന്ദി